NRI
ദോഹ: 2025ല്‍ പുറത്തിറങ്ങിയ മികച്ച ഓര്മ പുസ്കത്തിനുള്ള ഇന്തോ അറബ് ഫ്രണ്ട്ഷിപ്പ് സെന്റര്‍ ഏര്‍പ്പെടുത്തിയ പുരസ്കാരത്തിന് ഡോ.അമാനുല്ല വടക്കാങ്ങര എഡിറ്റ് ചെയ്ത് ലിപി പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ഈസക്ക എന്ന വിസ്മയം തെരഞ്ഞെടുത്തതായി ഭാരവാഹികള്‍ അറിയിച്ചു.
25,000 രൂപ സമ്മാനവും പ്രശംസി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. സരസ്വതി വിദ്യാലയം ഗ്രൂപ്പ് ചെയര്മാന് ഡോ. ജി. രാജ്മോഹന്‍ ചെയര്‍മാനും ഇമാം ബദറുദ്ദീന്‍ മൗലവി, ഡോ. ഫ്രാന്‍സിസ് ആല്‍ബര്‍ട്ട് അസീസി എന്നിവര്‍ അംഗങ്ങളുമായ അവാര്‍ഡ് കമ്മിറ്റിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്.
Kerala
കണ്ണൂര്‍: വി. കുഞ്ഞികൃഷ്ണന്റെ പുസ്തകത്തിൽ ടി.ഐ. മധുസൂദനൻ എംഎൽഎക്കെതിരെ ഗുരുതര ആരോപണങ്ങൾ.
മധുസൂദനൻ ബൂർഷ്വാ രാഷ്ട്രീയക്കാരനാണെന്നും വിമർശിക്കുന്നവരോട് തീർത്താൽ തീരാത്ത പക വയ്ക്കുന്ന നേതാവാണ് മധുസൂദനൻ എന്നും പുസ്തകത്തിൽ പറയുന്നു.
പയ്യന്നൂരിലെ പാര്‍ട്ടിയില്‍ പ്രശ്നങ്ങള്‍ ആരംഭിച്ചത് 2007ല്‍ മധുസൂദനന് ഏരിയാ സെക്രട്ടറി ആയതുമുതലാണെന്നും താനാണ് പയ്യന്നൂരിലെ നേതൃത്വം എന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ മധുസൂദനന് ശ്രമിച്ചുവെന്നും പുസ്തകത്തില്‍ പരാമര്‍ശിക്കുന്നു.
പാര്‍ട്ടിയില്‍ ചെറുഗ്രൂപ്പുകള്‍ ഉണ്ടാക്കി സഹകരണ സ്ഥാപനങ്ങളില്‍ ജോലി നല്‍കുന്നത് താനാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചു, ബൂര്‍ഷ്വാ രാഷ്ട്രീയ നേതാവാണ് മധുസൂദനന്, പയ്യന്നൂരിലെ പാര്‍ട്ടിയെ കൈപ്പിടിയില്‍ ഒതുക്കാന്‍ നോക്കി, തനിക്ക് മേലെ ആരും വളരരുത് എന്നായിരുന്നു ചിന്ത എന്നതടക്കം അതിരൂക്ഷ വിമര്‍ശനമാണ് വി. കുഞ്ഞികൃഷ്ണന് ഉയര്‍ത്തിയത്.
വിഭാഗീയത തുടങ്ങിയത് അവിടെ നിന്നാണെന്നും എല്ലായിപ്പോഴും നേതൃത്വം മധുസൂദനനെ രക്ഷിച്ചുവെന്നും പുസ്തകത്തിലൂടെ വിമര്‍ശിക്കുന്നുണ്ട്.
ആശ്രിതരെ സൃഷ്ടിക്കാനാണ് മധുസൂദനൻ ശ്രമിക്കുന്നത്. നേതൃത്വത്തെ അണികൾ തിരുത്തണം എന്നും പുസ്തകത്തിൽ വിമർശിക്കുന്നു. രക്തസാക്ഷി ഫണ്ടിൽ തിരിമറി നടന്നതായി ആരോപണം ഉന്നയിച്ചതിന് പിന്നാലെ വി. കുഞ്ഞികൃഷ്ണനെ സിപിഎം പുറത്താക്കിയിരുന്നു.
പുസ്തകം അടുത്ത മാസം നാലിനാണ് പുറത്തിറങ്ങുന്നത്. പുസ്തകം ജോസഫ് സി. മാത്യു പ്രകാശനം ചെയ്യും.
Samskarikam
നിഗൂഢതകൾ ഒളിപ്പിക്കാതെ, തന്റെ പരിസരങ്ങളിലെ ജീവിതം എഴുതുന്നു എൻ.ആർ. രാജേഷ്. മനുഷ്യനും പ്രകൃതിയും തമ്മിൽ നേരിട്ടുള്ള സംവാദമോ/ഇഴുകിച്ചേരലോ ആയി മാറുന്നു കവിതകൾ.
"സ്ക്രൂ ഡ്രൈവറിലെ മഴവില്ല്' എന്ന പുതിയ കാവ്യസമാഹാരത്തെ മുൻനിർത്തിയുള്ള സംഭാഷണം.
കവിതയിൽ 28 വര്‍ഷം പിന്നിടുന്നു. കവിതയിലെ ജീവിതം എങ്ങനെയായിരുന്നു. കവിത എങ്ങനെ മാറിയെന്നാണ് വിലയിരുത്തൽ
കവിതയില്‍ ഇപ്പോള്‍ സ്വതന്ത്രമായി ആര്‍ക്കും എഴുതാം. സ്വന്തം പരിസരത്തെ, വ്യത്യസ്ഥമായ ഭാഷയിലും നോട്ടങ്ങളിലും അവതരിപ്പിക്കുന്നവരാണ് കവിതയില്‍ ശ്രദ്ധിക്കപ്പെടുന്നത്. അല്ലാത്തവരുണ്ട്. ഇനിയുള്ള കാലം തൊഴിലിടങ്ങളില്‍പ്പോലും പിടിച്ചുനില്‍ക്കുന്നത് പുതുക്കപ്പെടുന്ന മനുഷ്യരായിരിക്കും.
എനിക്കു മുന്‍പുള്ള എഴുത്തും എനിക്കു ശേഷമുള്ള എഴുത്തും ഞാന്‍ കണ്ടുകൊണ്ടിരിക്കുന്നു. അതിനെ നിരന്തരം എഡിറ്റ് ചെയ്യാനുള്ള ശ്രമങ്ങളാണ് എന്റെ എഴുത്ത്. അതിവേഗം നഗരമായിക്കൊണ്ടിരിക്കുന്ന ഇടങ്ങളാണ് എന്റെ കവിതയില്‍ പലപ്പോഴും കടന്നുവരുന്നത്.
നാം ജീവിക്കുന്ന പരിസരമാണ് നമ്മുടെ കവിതയെ മാറ്റുന്നതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. കവിത പലപ്പോഴും സാധാരണക്കാരുടെ വിഷയമേ അല്ലെന്നു തോന്നിയിട്ടുണ്ട്.
ലാവണ്യഭാഷയില്നിന്ന് ജീവിതപരിസരഭാഷയിലേക്കുള്ള മാറ്റം
ലാവണ്യഭാഷയില്നിന്ന് കവിത പൂര്‍ണമായി മാറി എന്നു തോന്നിയിട്ടില്ല. ജീവിതപരിസരമുള്ള ലാവണ്യ ഭാഷയായി അത് കവിതയില്‍ ഹിറ്റാക്കിയെടുക്കുന്നവരുണ്ട്. എന്നാല്‍ അതിനുമുന്നെ തന്നെ ജീവിതപരിസരഭാഷ പല മുതിര്‍ന്ന കവികളിലും ഉണ്ടായിരുന്നു.
ജീവിതപരിസരഭാഷയില് എഴുതുമ്പോള്‍ പരുക്കനായി മാറുന്ന എഴുത്തുകാര്‍, സൗന്ദര്യം വെട്ടിക്കളയുന്ന എഴുത്തുകാര്‍, സുന്ദരിയായി കവിതയെ മേക്കപ്പ് റൂമിലേക്ക് മാറ്റാത്തവര് ഏറ്റവും കുറവ് വായനക്കാരെ നേടുന്ന കാലമാണിത്.
2000 മുതല്‍ 2010 വരെയുള്ള കാലഘട്ടത്തില്‍ എഴുതിയിട്ടുള്ള കവികള്‍ക്ക് ഒരു കൂട്ടായ്മയൊന്നും ഉണ്ടായിരുന്നില്ല എന്ന് തോന്നിയിട്ടുണ്ട്. ഞാന്‍ പറഞ്ഞ ഈ തലമുറമാത്രം സംഘകവികള്‍ ആയിരുന്നില്ല, എന്ന് തോന്നിയിട്ടുണ്ട്.
അവരുടെ കവിതാകാലവും, കവിതയും പുനര്‍വായനകള്‍ ഉണ്ടാകേണ്ടവയായിരുന്നു. അക്കാലത്ത് എഴുതിയിട്ടുള്ള ഫ്രെയിമുകള്‍ ഇപ്പോഴും ആവര്‍ത്തിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ വേണ്ടി മാത്രം.
സമൂഹമാധ്യമങ്ങളില്‍ ഗൗരവകരമായ എഴുത്ത് ഉണ്ടാകുന്നുണ്ടോ
സമൂഹമാധ്യമങ്ങളില്‍ കടലാസ് മാധ്യമങ്ങളിലെപ്പോലെ നന്നായി എഴുതുന്നവരും മോശമായി എഴുതുന്നവരും ഉണ്ട്. എഡിറ്റിംഗിനുള്ള ക്ഷമ എഴുത്തുകാരന് കാണിക്കണമെന്ന് മാത്രമേ തോന്നിയിട്ടുള്ളു.
സത്യാനന്തരകാലഘട്ടത്തിലെ എഴുത്ത്, ആകുലതകളും പ്രതീക്ഷകളും
ആകുലതകളൊന്നുമില്ല. എഴുത്തുകാരില്‍ മാത്രമായിട്ടല്ലല്ലോ ലോകത്തിന്റെ ആകുലതകളും പ്രതീക്ഷകളും കിടക്കുന്നത്. മറിച്ച്, രാഷ്ട്രീയപരമായി പരിശോധിച്ചാല്‍, രാഷ്ട്രീയം സംസാരിക്കുന്ന എഴുത്തുകാരില്‍ മാത്രമേ ആകുലതകളും പ്രതീക്ഷകളും അത്തരത്തില്‍ തോന്നുന്നുള്ളു.
ഇനി എഴുത്തിന്റെ കാര്യത്തില്‍ മാത്രമാണെങ്കില്‍ കരുത്തുള്ള രചനകള്‍ എപ്പോഴും രാഷ്ട്രീയം സംസാരിക്കുന്നുണ്ട്. അത് എക്കാലത്തും അങ്ങനെതന്നെയാണ്. പുതിയ കാലത്തെ ശബ്ദങ്ങളെയും ജീവിതത്തെയും അടയാളപ്പെടുത്താന്‍ കഴിയുന്നവരാകണം ചെറുപ്പക്കാരായ എഴുത്തുകാര്‍ എന്ന് മാത്രമേ ആഗ്രഹിക്കുന്നുള്ളു.
അവരുടെ കാലഘട്ടത്തിലെ പ്രത്യേകതകള്‍ ആവിഷ്കരിക്കുന്നത് കാത്തിരിക്കുന്ന ഒരു വായനക്കാരന് കൂടിയാണ് ഞാന്‍.
പുതുകവിത ഭാഷാവ്യവഹാരം മാത്രമായി ഒതുങ്ങിയോ
ഭാഷയില്‍ ഒന്നും ചെയ്യാതെ "പാട്ടുകവിത'യിൽ എന്തെങ്കിലും ചെയ്യുന്നതാണ് കവിതയെന്നു തെറ്റിദ്ധരിക്കുന്ന ഒരിടത്താണ് നമ്മള് ജീവിക്കുന്നത്. ഞാന്‍ മുമ്പ് പറഞ്ഞല്ലോ നന്നായി എഴുതുന്ന ഒരുപാട് കവികളുണ്ട്.
അങ്ങനെ ഭാഷാവ്യവഹാരത്തെപ്പറ്റി പറയുന്നവര്‍ അത്തരം എഴുത്തുകാരുടെ കവിതകളിലേക്കും. ഒറ്റപ്പെട്ട ഒന്നോ രണ്ടോ കവിതകളെഴുതി മാഞ്ഞുപോയ ചിലരുടെ കവിതകളും വായിക്കണം. എല്ലാ കാലത്തും ഭാഷാവ്യവഹാരം ഉണ്ട്. ഇക്കാലം മാത്രമായി തിന്മയില്ല, നന്മയും.
തിന്മയും ഗുണവും ഗുണമില്ലായ്മയും നന്മയും ചേര്‍ന്നതാണ് എല്ലാ കാലങ്ങളും. അതെല്ലാം എല്ലാ കാലത്തെയും കവിതയിലും ഉണ്ടാകും. ഇക്കാലം എന്ന ഒരു തറഞ്ഞുനില്ക്കല് അതിനുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നേയില്ല.
വായനയുടെ അവസാനം അസ്തമിക്കുന്നുവോ
കവിതയെ കാലം തിരിച്ചു വായിച്ചാലും ഇല്ലെങ്കിലും എല്ലാക്കാലത്തും വായനയുടെ അവസാനം അസ്തമിക്കുന്ന കവിതകളുണ്ട്. ആവിഷ്കാര സങ്കേതങ്ങളുടെ സങ്കീര്‍ണതകളുമുണ്ട്. ആസ്വാദനതലത്തിലെ പ്രശ്നങ്ങളുമുണ്ട്.
അതിനാല്‍ ഏതെങ്കിലും കാലഘട്ടത്തിലെ കവിതയുടെ കുറവായോ, മേന്മയായോ ഇതിനെ കാണേണ്ടതില്ല എന്നാണ് തോന്നിയിട്ടുളളത്.
സാഹിത്യവായന കുറയുന്നുണ്ടോ, പ്രത്യേകിച്ചും കവിത
കവിതാപുസ്തകം എത്തുന്നില്ല എന്നതാണു പ്രശ്നം. ഞാന്‍ കൂട്ടുകാരുടെ പുസ്തകങ്ങള്‍ വാങ്ങാന്‍ ലൈബ്രറി കൗണ്‍സിലിന്റെ മേളയില്‍ പ്രമുഖ പ്രസാധകന്റെ സ്റ്റാളിൽ ചെല്ലുന്നു. എന്നാല്‍ ജനപ്രിയ നോവലുകൾ അവിടെ നിരത്തിവച്ചിട്ടുണ്ട്. കവിതാസമാഹാരങ്ങൾ ഒളിച്ചുവച്ചിരിക്കുന്നു.
പുതിയ ചെറുപ്പക്കാരുടെ കവിത കാണാനേയില്ല. പിന്നെയെന്തിനാണ് അവരിതൊക്കെ പ്രസിദ്ധീകരിക്കുന്നത് എന്ന് ചോദിച്ചു. പിന്നെ മറ്റൊരു കാര്യം പറയാം. ഹൈസ്കൂള്‍തലം വരെയുള്ള അധ്യാപകര്‍ പലരും കണക്കിന് കഷ്ടി ജയിക്കുന്നവരെ കണക്ക് പഠിപ്പിക്കുന്നതുപോലെയാണ് കവിത പഠിപ്പിക്കുന്നത്.
അന്നത്തെ കാലത്ത് ദുരിതപൂര്‍ണമായ ഒരു പ്രവര്‍ത്തിയായി കവിത പഠിക്കുന്നത് എനിക്ക് തോന്നിയിട്ടുണ്ട്. ഒട്ടുമിക്ക അധ്യാപകരും പുതിയ കവിത വായിക്കുന്നില്ല. അതെല്ലാം വായിച്ചിട്ടുവേണമല്ലോ, ക്ലാസില്‍ അവരെ പരിചയപ്പെടുത്താന്‍. അതും ഒരു പ്രശ്നമാണ്.
രാഷ്ട്രീയ പാര്‍ട്ടികളുടെ ‘തൊഴിലാളി’യായിഎഴുത്തുകാരൻ മാറുന്നത്
എന്നെ സംബന്ധിച്ചാണെങ്കിൽ, ഞാന്‍ രാഷ്ട്രീയക്കാരനായതിനുശേഷമാണ് കവിയാകാന്‍ ശ്രമിച്ചത്. അതിനു പാര്‍ട്ടിയുടെ ഇടങ്ങളിലൊന്നും ഞാന്‍ പോയിട്ടില്ല. എഴുത്ത് വളരാനുള്ള ഇടമായി രാഷ്ട്രീയപ്രവര്‍ത്തനത്തെ ഞാന്‍ ഒരിക്കലും കണ്ടിട്ടില്ല.
പൂര്‍ണമായും നന്മ നിറഞ്ഞ ഒന്നായി ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയെ പറയാന്‍ കഴിയുമോ. അതില്‍ പുഴുക്കുത്തുകളും കാണും. പൂര്‍ണമായി നന്മയിലെത്തിയിട്ട് സ്വീകരിക്കാനിരിക്കുന്ന രാഷ്ട്രീയമേത് എന്നാണ് എനിക്കു ചോദിക്കാനുള്ളത്.
NRI
ന്യൂയോർക്ക്: പത്രപ്രവര്ത്തകന് രമേശ് ബാബു രചിച്ച "ഡോ.എം.വി. പിള്ള കൈനിക്കരയിലെ വിശ്വപൗരന്' എന്ന പുസ്തകം പ്രകാശനത്തിന് ഒരുങ്ങുന്നു.
ജനുവരി മൂന്നിന് വൈകുന്നേരം നാലിന് തിരുവനന്തപുരം ഗവണ്മെന്റ് മോഡല്‍ സ്കൂളില്‍ നടക്കുന്ന ചടങ്ങിൽ മോഡല്‍ സ്കൂൾ പ്രിന്‍സിപ്പാൾ കെ.വി. പ്രമോദ് അധ്യക്ഷത വഹിക്കും.
അദ്ദേഹത്തിൽ നിന്ന് ഡോ. എം.വി. പിള്ളയുടെ കൊച്ചുമക്കളായ ഒറിയോണ്‍ പിള്ള, ആഡ്രിയന് പിള്ള, മാക്സിമസ് പിള്ള (മൂവരും യുഎസ്എ) എന്നിവർ പുസ്തകത്തിന്റെ ഓരോ പകർപ്പ് വീതം ഏറ്റുവാങ്ങും.
അമേരിക്കയിലെ പ്രമുഖ കാന്‍സര്‍ രോഗ വിദഗ്ധനും തോമസ് ജഫര്‍സണ്‍ യൂണിവേഴ്സിറ്റി ഓങ്കോളജി ക്ലിനിക്കല്‍ പ്രഫസറുമായിരുന്ന എം.വി. പിള്ളയെ കുറിച്ചുള്ള ഈ പുസ്തകം കോഫി ബുക്ക് സ്റ്റൈലിലാണ് ഒരുക്കിയിരിക്കുന്നത്. ഗൾഫ് ഗ്രാഫിക്സ് വെങ്ങാനൂർ ആണ് പുസ്തകത്തിന്റെ പ്രസാധകർ.
ഗ്രന്ഥകര്‍ത്താവും മാധ്യമ പ്രവര്‍ത്തകനും കൂടിയായ രമേശ് ബാബു പുസ്തക പരിചയം നടത്തും. കലാസാംസ്കാരിക പ്രവര്ത്തകന് സൂര്യ കൃഷ്ണമൂര്‍ത്തി, ഡോ. എസ്. വേണുഗോപാൽ (സീനിയര്‍ കണ്‍സള്‍ട്ടന്റ് പീഡിയാട്രിക് സര്ജന്) എന്നിവരടക്കം ആശംസകൾ നേർന്ന് സംസാരിക്കും.
കീര്‍ത്തന രമേശിന്റെ ഈശ്വര പ്രാര്‍ഥനയോടെ ആരംഭിക്കുന്ന സമ്മേളനത്തിൽ മോറിസണ്‍ ആന്‍ഡ് ഡിക്സണ്‍ ഫാര്‍മ കമ്പനി യുഎസ്എയുടെ ലീഗല്‍ ഡിവിഷന് തലവന്‍ വിനു പിള്ള സ്വാഗതം പറയും. ഡോ. എം.വി. പിള്ള നന്ദി അറിയിക്കും.
തുടർന്ന് വിദ്യാർഥികൾക്കായി ലഘുവായ സായാഹ്ന സത്കാരവും നടക്കും. 1992 ജൂലൈ ഒമ്പത് മുതൽ 13 വരെ വാഷിംഗ്ടൺ ഡിസിയിലെ ഹയാത്ത് റീജൻസിയിൽ നടന്ന ഫൊക്കാന കോൺഫറൻസിൽ എറെ ശ്രദ്ധിക്കപ്പെട്ട "നിളാതീരം' സാഹിത്യസമ്മേളനം വിജയമായതിന്റെ മുഖ്യശില്പി എം. വി. പിള്ളയായിരുന്നു.
പാർഥസാരഥി പ്രസിഡന്റായിരുന്ന ഫൊക്കാന കമ്മിറ്റി ഡോ.എം.വി. പിള്ളയുടെ നിർദേശത്തിൽ ഭാഷയേയും സംസ്കാരത്തേയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ തുടക്കംകുറിച്ച "ഭാഷയ്ക്കൊരു ഡോളർ' പദ്ധതി മലയാള ഭാഷയോടും പിറന്ന നാടിനോടുമുള്ള അദ്ദേഹത്തിന്റെ ഇഷ്ടത്തിന്റെ പ്രതീകമായി.
NRI
റിയാദ്: വാൽമീകി രാമായണത്തിന്റെ പുനർവായനയിലൂടെ അടുത്ത കാലത്ത് സജീവ ചർച്ചയ്ക്ക് വിധേയമായ ഡോ. ടി.എസ്. ശ്യാം കുമാർ എഴുതിയ "ആരുടെ രാമൻ' എന്ന കൃതിയുടെ വായന പങ്കുവച്ചുകൊണ്ട് ചില്ലയുടെ നവംബർ വായനയ്ക്ക് ശശി കാട്ടൂർ തുടക്കം കുറിച്ചു.
വാൽമീകി രാമായണം, മഹാഭാരതം, അദ്വൈതവേദാന്തം, അര്‍ഥശാസ്ത്രം, താന്ത്രികവിദ്യ, ധർമശാസ്ത്രങ്ങൾ തുടങ്ങിയ വിവിധ വിഷയങ്ങളെയും വേദാന്ത പാഠപാരമ്പര്യങ്ങളെ വിമർശനാത്മമായി പരിശോധിക്കുന്ന കൃതിയുടെ വായന അദ്ദേഹം നിർവഹിച്ചു.
2025ലെ വയലാർ അവാർഡ് നേടിയ ഇ. സന്തോഷ് കുമാർ രചിച്ച തപോമയിയുടെ അച്ഛൻ എന്ന നോവലിന്റെ വായനാസ്വാദനം ജോമോൻ സ്റ്റീഫൻ പങ്കുവച്ചു. അഭയാർഥി ജീവിതങ്ങളെ പശ്ചാത്തലമാക്കി മനുഷ്യ ബന്ധങ്ങളുടെ സങ്കീർണവും സവിശേഷവുമായ ജീവിതാവസ്ഥയുടെ കഥ പറയുന്ന നോവൽ വായിക്കാനുള്ള താല്പര്യം ശ്രോതാക്കൾക്ക് പകർന്നു നൽകാൻ ജോമോൻ സ്റ്റീഫന്‍ കഴിഞ്ഞു.
വി. ഷിനിലാൽ എഴുതിയ "സമ്പർക്കക്രാന്തി' നോവലിന്റെ വായനാനുഭവം നജീം കൊച്ചുകലുങ്ക് പങ്കുവച്ചു. വർത്തമാനകാല ഇന്ത്യയിലെ യാഥാർഥ്യങ്ങളെ വരച്ചു കാട്ടാൻ ഷിനിലാലിന് കഴിഞ്ഞെന്ന് നജീം പറഞ്ഞു.
ബംഗാളിലെ രാഷ്ടീയ മാറ്റവും അതിന് കാരണവുമായി ഭവിച്ച സിംഗൂർ നന്ദിഗ്രാം സമരങ്ങളുടെ പശ്ചാത്തലത്തിൽ മിഥുൻ കൃഷ്ണ രചിച്ച "അപര സമുദ്ര' എന്ന നോവലിന്റെ വായനുഭവം സതീഷ് കുമാർ വളവിൽ നിർവഹിച്ചു.
വായനയ്ക്ക് ശേഷം നടന്ന ചർച്ചയ്ക്ക് വിപിൻ കുമാർ തുടക്കം കുറിച്ചു. സബീന എം. സാലി, ഷബി അബ്ദുൽ സലാം, ഫൈസൽ കൊണ്ടോട്ടി, മുഹമ്മദ് ഇക്ബാൽ വടകര തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
സുരേഷ് ലാൽ മോഡറേറ്റർ ആയിരുന്ന പരിപാടിയിൽ നാസർ കാരക്കുന്ന് ചർച്ചകൾ ഉപസംഹരിച്ചു സംസാരിച്ചു.
Chocolate
ദീർഘവും ആഹ്ളാദകരവുമായ ജീവിതത്തിന്റെ രഹസ്യം അന്വേഷിക്കുന്ന പുസ്തകമാണ് ഇക്കിഗായ്. ഹെക്ടർ ഗാർസിയ, ഫ്രാൻസെസ്ക് മിറാല്ലെസ് എന്നിവർ ചേർന്ന് എഴുതിയ ഈ പുസ്തകം അന്താരാഷ്ട്ര ബെസ്റ്റ് സെല്ലർ ആയി മാറി. ഇക്കിഗായ് ഒരു ജാപ്പനീസ് പദമാണ്. 'ഇക്കി 'എന്നാൽ ജീവിതം, 'ഗായ് ' എന്നാൽ കാരണം; ഇക്കിഗായ് എന്നാൽ നിങ്ങൾക്കു നിലനില്‍ക്കാനുള്ള കാരണം ( Your reason to live ).
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകത്ത് ഏറ്റവും കൂടുതൽ
ആയുർദൈർഘ്യമുള്ള രാജ്യം ജപ്പാൻ ആണ്. പുരുഷന്മാരുടെ ശരാശരി ആയുർദൈർഘ്യം 85 വയസും സ്ത്രീകൾക്ക് 87.7 വയസും.ജപ്പാനിലെ ഒകിനാവയിൽ ഒരു ലക്ഷം പേരിൽ 25 ആളുകളും നൂറുവയസിനു മുകളിൽ പ്രായമുള്ളവരാണ്.ആഹ്ലാദകരമായ ദീർഘായുസിന്റെ ജാപ്പനീസ് രഹസ്യം അന്വേഷിച്ചപ്പോൾ എഴുത്തുകാർ കണ്ടെത്തിയ പ്രധാനപ്പെട്ട അഞ്ച് സംഗതികൾ ഉണ്ട്.
1. ആരോഗ്യകരമായ ആഹാരക്രമം.
2. ലാളിത്യം നിറഞ്ഞ ഭൗതിക ജീവിതം
3. ഗ്രീൻ ടീയുടെ ഉപയോഗം
4. മിതമായ ഉഷ്ണമേഖലാ കാലാവസ്ഥ
5. ഇക്കിഗായ് .
അഞ്ചാമത്തെയും പ്രധാനപ്പെട്ടതുമായ ഘടകം ഇക്കിഗായ് ആണ്. ജീവിതത്തിരക്കുകളിൽ മുഴുകുന്നതിന്റെ സന്തോഷം എന്ന് ഇക്കിഗായ്യെ വിശേഷിപ്പിക്കാം. ഇംഗ്ലീഷിലെ റിട്ടയർ എന്ന വാക്കിന് തുല്യമായ ഒരു പദം ജപ്പാൻ ഭാഷയിൽ ഇല്ല. ഔദ്യോഗിക വൃത്തിയിൽ നിന്ന് വിരമിച്ചതിനുശേഷം ജപ്പാനിൽ ആളുകൾ ഊർജ്ജസ്വലരാണ്. യഥാർത്ഥത്തിൽ ഭൂരിപക്ഷം ജപ്പാൻകാരും ഒരിക്കലും വിരമിക്കുന്നില്ല. താൻ ചെയ്യുന്ന ജോലിയോട് പാഷൻ ഉള്ള ഒരാൾക്ക് അതിൽ നിന്ന് വിരമിക്കാൻ കഴിയുമോ? അവർ ഇഷ്ടമുള്ള കാര്യങ്ങൾ ജീവിതാവസാനം വരെ ചെയ്തുകൊണ്ടിരിക്കുന്നു.
നമുക്ക് ഇഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്യുമ്പോൾ നാം അതിൽ സ്വയം മുഴുകിപ്പോകാറുണ്ട് . സമയം പോകുന്നതേ അറിയില്ല, അല്ലേ. ഇഷ്ടപ്പെട്ട പാട്ട് കേൾക്കുമ്പോൾ, കൂട്ടുകാരോടൊത്ത് കളിക്കുമ്പോൾ , പ്രിയപ്പെട്ട പുസ്തകം വായിക്കുമ്പോൾ, മനോഹരമായ ഒരു സിനിമ കാണുമ്പോഴൊക്കെ സമയം പോകുന്നതേ അറിയില്ല ! ഇഷ്ടപ്പെടാതെ ചെയ്യുമ്പോഴാണ് അത് കഷ്ടപ്പാടായി മാറുന്നത്. നമുക്ക് ഒരു ഇക്കിഗായ് ഉണ്ടായിരിക്കണം എന്നാണ് ഈ പുസ്തകം നമ്മോടു പറയുന്നത്.ഒരിക്കൽ നിങ്ങളുടെ ഇക്കിഗായ് കണ്ടെത്തി കഴിഞ്ഞാൽ അത് പിന്തുടരുക. ദിവസവും അതിനെ പരിപോഷിപ്പിക്കുക. അത് നിങ്ങളുടെ ജീവിതത്തിന് പുതിയ അർത്ഥം നൽകും. നിങ്ങൾക്ക് ഇഷ്ടമുള്ളത് എന്തോ അതിൽ മുഴുകുക. പ്രിയ കൂട്ടുകാരെ, എന്താണ് നിങ്ങളുടെ ഇക്കിഗായ്?